Tuesday, October 1, 2024

വചന വ്യാഖ്യാനം - 20th Sunday 18.8.24

 

20th Sunday 18.8.24

Pro 9:1-6/ Eph 5:15-20/ Jn 6:51-58

(പള്ളിത്തുറ പള്ളിയിലെ ഞായറാഴ്ച വൈകുന്നേരത്തെ ദിവ്യബലിക്കുള്ള വചന വിചിന്തനം - അവശ്യ മിനുക്കു പണികളോടെ...)

വായനകൾ:

- ഭോഷത്തം വെടിഞ്ഞു അറിവിന്റെ പാതയിൽ സഞ്ചരിക്കാൻ എന്റെ അപ്പം ഭക്ഷിക്കയും വീഞ്ഞ് കുടിക്കയും ചെയ്യുവിൻ...

- വിവേകികളെപ്പോലെ ജീവിക്കുവാൻ...

- ജീവനുള്ള അപ്പം ഞാനാണ്... ഇത് ഭക്ഷിക്കുന്നവർ എന്നേക്കും ജീവിക്കും.. 

17-ആം ഞായറിന് നൽകപ്പെട്ട യോഹന്നാൻ 6:1-15-ലെ അപ്പം വർധിപ്പിക്കുന്ന അടയാളം സമാന്തര സുവിശേഷങ്ങളും തരുന്നുണ്ട്. എന്നാൽ യോഹന്നാൻ അതിനെ സവിസ്തരം ജീവന്റെ അപ്പത്തിന്റെ പ്രതിപാത്യമാക്കി 18,19,20 ഞായറാഴ്ചകളിലും... 

അപ്പം, ആഹാരം - ചില്ലറക്കാര്യമല്ല, മറിച്ച് അത് ജീവന്റെ, ജീവിതത്തിന്റെ അനിവാര്യതയാണ്. അപ്പത്തിന്റെ ഈ പ്രാധാന്യം വേദപുസ്തകം വേണ്ടുവോളം പ്രതിപാതിക്കുന്നുണ്ട്. യാക്കോബ് മക്കളോടു പറഞ്ഞു:... ഈജിപ്തിൽ ധാന്യമുണ്ടെന്നു ഞാൻ കേട്ടു. നാം മരിക്കാതെ ജീവൻ നിലനിർത്താൻ വേണ്ടി അവിടെപ്പോയി നമുക്കു വേണ്ട ധാന്യം വാങ്ങിക്കൊണ്ടുവരുവിൻ. Ex 42:. ഇസ്രായേൽ സമൂഹം സീൻ മരുഭൂമിയിൽ വച്ച് മോശയ്ക്കും അഹറോനും എതിരായി പറഞ്ഞു: 'ഈജിപ്തിൽ ഇറച്ചിപ്പാത്രത്തിനടുത്തിരുന്നു തൃപ്തിയാവോളം അപ്പം തിന്നുകൊണ്ടിരുന്നപ്പോൾ.. കൊല്ലപ്പെട്ടിരുന്നുവെങ്കിൽ... Ex 16:3

നാല്പതു ദിനരാത്രങ്ങൾ ഉപവസിച്ചപ്പോൾ യേശുവിന് വിശന്നു. അപ്പോൾ കല്ലുകളെ അപ്പമാക്കാനുള്ള പ്രലോഭനത്തെ Mt 4:2ff, ഉല്പത്തി പുസ്തകത്തിലെ, 'ആയുഷ്കാലം മുഴുവൻ കഠിനാധ്വാനംകൊണ്ട്... കാലയാപനം ചെയ്യും' 3:17 എന്ന 'ശിക്ഷ'യിലൂടെ, അധ്വാനത്തിലൂടെയല്ലാതെ അത്ഭുതങ്ങളിലൂടെ നേടേണ്ടതല്ല അപ്പം എന്ന് മനസ്സിലാക്കി പ്രതികരിച്ചു അവിടുന്ന്...

വിശപ്പിന്റെ കാഠിന്യംകൊണ്ട് അത്തിപ്പഴങ്ങളുടെ കാലമല്ലാതിരുന്നിട്ടുകൂടി അത്തിമരത്തെ ശപിച്ച Mk 11:12ff  ...ഭക്ഷിക്കാൻ യാതൊന്നുമില്ലാതെ, വഴിയിൽ തളർന്നുവീഴാൻ ഇടയുള്ള ജനക്കൂട്ടത്തോട് അനുകമ്പതോന്നി Mt 15:32ff.

ഇതൊക്കെയാണ്, പ്രാർത്ഥിക്കാൻ പഠിപ്പിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ആ പ്രാർഥനയിൽ, 'അന്നന്നുവേണ്ട ആഹാരം ഇന്ന്.. നൽകാണമേ' 6:11 എന്നുകൂടി പ്രാർത്ഥിക്കാൻ നിർദ്ദേശിച്ചത്.

അന്ത്യ വിധിയുടെ അടിസ്ഥാനങ്ങളിൽ ഒന്നും അപ്പം തന്നെയല്ലേ? Mt 25:35,42.

ഇതു കൊണ്ടാവണമല്ലോ, തന്റെ സാന്നിധ്യം,  ദൈവസാനിധ്യമായി യേശു അപ്പത്തിലാക്കിയത്... 'ഇത്‌ എന്റെ ശരീരമാകുന്നു, വാങ്ങി ഭക്ഷിക്കുവിൻ...' Mk 14:22

അപ്പം മുറിക്കപ്പെടേണ്ടതും പങ്കുവയ്ക്കപ്പെടേണ്ടതുമാണെന്ന് പഠിപ്പിച്ചു. ആ പ്രവർത്തി കണ്ടിട്ടാണ് എമ്മാവൂസിലെ ശിഷ്യമാർ യേശുവിനെ തിരിച്ചറിഞ്ഞത് Lk 24:28-30.

ഇനി, നിത്യജീവന്റെ അപ്പത്തേക്കുറിച്ച് ചിന്തിക്കാം: ഇതാണ് യോഹന്നാൻ ഈ അദ്ധ്യായത്തിൽ സവിസ്തരം പ്രതിപാതിക്കുന്നത്.

നിത്യജീവൻ എന്നത്  'ഏക സത്യ ദൈവത്തെയും അവിടുന്നയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ്, 17:3 എന്ന് യോഹന്നാൻ പറയുന്നുണ്ട് ഇതിന് വേണ്ടിയാണ് 'പിതാവ് തന്റെ ഏകജാതനെ നൽകാൻ തക്കവിധം ലോകത്തെ അത്രമാത്രം സ്നേഹിച്ചതെന്നും 3:15.

സമാന്തര സുവിശേഷങ്ങളും നിത്യജീവനെ വേണ്ട പ്രാധാന്യത്തോടെ അവതരിപ്പിക്കുന്നുണ്ട്.

'നിത്യജീവൻ പ്രാപിക്കാൻ ഞാൻ എന്തു നന്മയാണ് പ്രവത്തിക്കേണ്ടത്?... പ്രമാണങ്ങൾ അനുസരിക്കുക... ഇവയെല്ലാം ഞാൻ അനുസരിച്ചിട്ടുണ്ട്, ഇനി എന്താണ് കുറവ്?പൂർണനാകാൻ ആഗ്രഹിക്കുന്നെങ്കിൽ ഉള്ളതെല്ലാം വിറ്റ് ദരിദ്രർക്കു കൊടുക്കുക... പിന്നെ എന്നെ അനുഗമിക്കുക... Mt 19:16ff

എന്നെപ്രതിയും സുവിശേഷത്തെപ്രതിയും എന്തെങ്കിലും ത്യജിക്കുന്നവർക്ക്... നൂറിരട്ടി ലഭിക്കാതിരിക്കയില്ല... നിത്യജീവനും... Mk 10:30ff

നല്ല സമരിയാക്കാരൻ - Lk 10:25ff

അപ്പം മുറിക്കപ്പെടേണ്ടതും പങ്കുവയ്ക്കപ്പെടേണ്ടതുമെന്ന് പഠിപ്പിക്കുക മാത്രമല്ല, സ്വന്തം ശരീരത്തെ അപ്പമാക്കി മുറിക്കാൻ, പിളർക്കാൻ വിട്ടുകൊടുക്കുകകൂടി ചെയ്തു, അവസാനത്തുള്ളി രക്തംപോലും ചിന്തി... ഇങ്ങനെ സംഭവിച്ചാൽ വിശപ്പിന് വകയേത്, ദാരിദ്ര്യത്തിന് സ്ഥാനമേത്! അത്തരം അവസ്ഥയല്ലേ ദൈവരാജ്യം, അതല്ലേ ദൈവഹിതവും.

നിത്യ ജീവനുവേണ്ടി ഇവിടുത്തെ, ഇപ്പോഴത്തെ ജീവനെ, ജീവിതത്തെ അവഗണിക്കേണ്ടതില്ല. അതുകൊണ്ടായിരിക്കണം അപ്പത്തിന് ഇത്രയേറെ പ്രാധാന്യം യേശു നൽകിയത്. ജീവിച്ചിട്ടുവേണ്ടേ നിത്യജീവനെ, ജീവിതത്തേക്കുറിച്ച് ചിന്തിക്കാൻ!

 

 

No comments: