Wednesday, October 23, 2019

Parish Bulletin Dec 2019


23.10.19:
ഡിസംബര്‍ മാസത്തിലെ കുടുംബ കൂട്ടായ്മ
സഭയും ശിഷ്യത്വവും...
പ്രാരംഭ പ്രാര്‍ത്ഥന:
ആമുഖം:
രണ്ടായിരത്തി പത്തൊന്‍പതിന് തിരശ്ശീല വിഴാന്‍ ഏതാനും ആഴ്ചകളോ ദിവസങ്ങളോ മാത്രം ബാക്കിനില്ക്കെ, രണ്ടായിരത്തി ഇരുപതിനുവേണ്ടി പ്രദീക്ഷയോടെ ക്രൈസ്തവമായ പ്രത്യാശയോടെ നാം ഒരുങ്ങേണ്ടിയിരിക്കുന്നു. ഈ വേളയില്‍ നമ്മുടെ വിളിയെ, വിശ്വാസത്തെ, സമര്‍പ്പണത്തെ, മതാത്മകതെയെക്കൂടി വേദപുസ്തക അടിസ്ഥാനത്തില്‍ വിലയിരുത്തി വിശുദ്ധീകരിച്ച് വ്യക്തതയോടെ മുന്നേറാം.

വചനം: മര്‍ക്കോസ് 10:1-45
വിചിന്തനം: തന്നെ അനുഗമിക്കുവാനാണ് യേശു ഓരോരുത്തരെയും വിളിച്ചത്, അതായത്, ശിഷ്യത്വത്തിലേക്ക് (Mt 4:19, 8:22). അത് വ്യക്തമായ ഒരു ഉദ്ദേശത്തിനു –ദൈവരാജ്യത്തിന്- വേണ്ടിയായിരുന്നു. അത് കുരിശെടുത്ത് അവനെ അനുഗമിക്കുന്നതിലൂടെയും... (Mt 10:38, 16:24, 19:21). കുരിശ് സ്വന്തം സഹോദരനല്ലാതെ, അയല്‍ക്കാരനല്ലാതെ മറ്റെന്താണ്? ഇതിനായി, ഒരു ശിഷ്യന്‍ എങ്ങനെയായിരിക്കണമെന്നും അവിടുന്ന് വ്യക്തമാക്കുന്നുണ്ട്: അവര്‍ ‘ആത്മാവില്‍ ദാരിദ്രരായിരിക്കണം, ഭൂമിയുടെ ഉപ്പും ലോകത്തിന്‍റെ പ്രകാശാവുമായിരിക്കണം’ Mt 5:2, 13, 14. അവര്‍ ‘വടിയോ സഞ്ചിയോ അപ്പമോ പണമോ ഒന്നും എടുക്കരുത്.’ (Lk 9:3, 10:4) ആദ്യം അവിടുത്തെ രാജ്യവും നീതിയും അന്വേഷിക്കണം...’ (Mt 6:33); കൂടാതെ, അവര്‍  വിജാതിയരെപ്പോലെ ‘യാജമാനത്വം പുലര്‍ത്തുരുത്, അധികാരം പ്രയോഗിക്കുരുത് എന്നു മാത്രമല്ല അവരില്‍ വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ അവരുടെ ശുശ്രൂഷകനായിരിക്കണം, ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ എല്ലാവരുടെയും ദാസനുമായിരിക്കണം. മനുഷ്യപുത്രനെപ്പോലെ, ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും സ്വന്തം ജീവന്‍ അനേകര്‍ക്കുവേണ്ടി മോചനദ്രവ്യമായി നല്‍കാനുമാവണം. (Mk 10:42-45). ഈ സുന്ദര പ്രബോധനത്തെ അവിടുന്ന് സ്വന്തം ജീവിതത്തില്‍ പ്രായോഗികമാക്കി നമുക്ക് മാതൃകയുമായി: ‘നിങ്ങളുടെ കര്‍ത്താവും ഗുരുവുമായ ഞാന്‍ നിങ്ങളുടെ പാദങ്ങള്‍ കഴുകിയെങ്കില്‍, നിങ്ങളും പരസ്പരം പാദങ്ങള്‍ കഴുകണം. എന്തെന്നാല്‍, ഞാന്‍ നിങ്ങള്‍ക്ക് ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന്, ഞാന്‍ നിങ്ങള്‍ക്കൊരു മാതൃക നല്‍കിയിരിക്കുന്നു.’(Jn 13:14-15).

ഇവരാണ് ‘...ഒറ്റ സമൂഹമാവുകയും തങ്ങള്‍ക്കുണ്ടായിരുന്നതെല്ലാം പൊതുവായിക്കരുതുകയും ചെയ്തത്, തങ്ങളുടെ സ്വത്തുക്കളും വസ്തുവകകളും വിറ്റ് ആവശ്യാനുസരണം എല്ലാവര്‍ക്കുമായി വീതിച്ചത്,  ഇവരുടെയിടയില്‍ ദാരിദ്ര്യമനുഭാവിക്കുന്നവര്‍ ആരും ഉണ്ടായിരുന്നില്ല... (Acts 2:44-45; 4:34-35). ഇവരാണ് ‘ക്രിസ്തുമാര്‍ഗ്ഗം’ സ്വീകരിച്ചവര്‍; ഇവരുടെ നേരെയാണ് വധഭീഷണി ഉയര്‍ത്തിക്കൊണ്ട്... ബന്ധനസ്തരാക്കി ജറുസലേമിലേക്ക് കൊണ്ടുവരാനാണ് സാവൂള്‍ ദാമാസ്ക്കസിലെ സിനഗോഗുകളിലെക്കുള്ള അധികാരപത്രങ്ങള്‍ ആവശ്യപ്പെട്ടത്.’ (Acts 9:1-2).   ഇവരാണ് ‘അന്ത്യോക്യായില്‍വച്ചു ‘ആദ്യമായി ക്രിസ്ത്യാനികള്‍ എന്നു വിളിക്കപ്പെട്ടത്‌.’ (Acts 11:26). ഇവരെയാണ്, പത്രോസ് ‘തെരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്‍റെ സ്വന്തം ജനവു(I Pet 2:9) മാക്കി ഉയര്‍ത്തി ഓര്‍മ്മിപ്പിച്ചതും, ഇന്നും ഓര്‍മ്മിപ്പിക്കുന്നതും.

ഒറ്റപ്പെട്ട വ്യക്തികളായി, ചെറു സമൂഹങ്ങളായി, മാര്‍ഗ്ഗമായി, ക്രിസ്ത്യാനികളായി, പീഡിപ്പിക്കപ്പെട്ട സഭയായിട്ടുകൂടി വളര്‍ന്ന് നൂറ്റാണ്ടുകള്‍ക്കുശേഷം മാത്രമാണ് അധികാരവും ആസ്തിയുമുള്ള ഒരു സംവിധാനമായി ‘വികസി’ച്ചത്, അല്ല, നാശത്തിലേക്ക് നടന്നടുത്തത്. ഈ പ്രക്രിയയില്‍ യേശുവിന്‍റെ ദൈവരാജ്യ/സുവിശേഷ മൂല്യങ്ങള്‍ (‘...ദരിദ്രരെ സുവിശേഷം അറിയിക്കാന്‍, ബന്ധിതര്‍ക്ക് മോചനവും അന്ധര്‍ക്ക് കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും കര്‍ത്താവിനു സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാന്‍... Lk 4:18-19, ‘നിങ്ങളുടെ നിക്ഷേപം എവിടെയോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും’ എന്നപോലെ ‘ദൈവത്തെയും മാമോനെയും നിങ്ങള്‍ക്ക് സേവിക്കാന്‍ സാധിക്കുകയില്ല’’ (Mt 6:21, 24) എന്നതൊക്കെ സൗകര്യപൂര്‍വ്വം മറന്നു.

യേശുവാകുന്ന ഉറവിടത്തിലേക്ക്, അവിടുത്തെ ഉദാത്ത മൂല്യങ്ങളിലേക്കു മടങ്ങാനാണ്, അവിടുന്നില്‍ നവീക്രുതമാകാനാണ് സഭ അപ്പോഴപ്പോള്‍ ബോധപൂര്‍വ്വം ശ്രമിചിട്ടുള്ളതും ഇന്നും എന്നും ശ്രമിക്കേണ്ടതും. അത് യാഥാര്‍ത്ഥ്യമാക്കാനാണ്‌ അടിസ്ഥാന ക്രൈസ്തവ സമൂഹ സ്ഥാപനത്തിലൂടെ,  രൂപികരണത്തിലൂടെ, പങ്കാളിത്ത സഭാ ഘടനകളിലൂടെ, സംവിധാനങ്ങളിലൂടെ, അല്‍മായ പങ്കാളിത്തത്തിലൂടെ, അധികാര വികേന്ദ്രീകരണത്തിലൂടെയൊക്കെ തിരുവനന്തപുരം പ്രാദേശിക സഭ ശ്രമിച്ചുകൊണ്ടിരിക്കുന്നതും.

യാതൊരുവിധത്തിലും ഇതിനു ഭംഗം വരുത്താതിരിക്കാന്‍, ഇതിനെ തകര്‍ക്കാതിരിക്കാന്‍ മാത്രമല്ല ഭാവാത്മകമായി, ക്രീയാത്മകമായി ഇതിനെ എല്ലാ അര്‍ത്ഥത്തിലും ഉള്‍ക്കൊള്ളാനും, ഏറ്റുവാങ്ങാനും, പദ്ധതികള്‍ തയ്യാറാക്കാനും അനുയോജ്യമായ നിലപാടുകളെടുക്കാനും വരും നാളുകളില്‍        നടപ്പിലാക്കാനും ആത്മാര്‍ഥമായി ശ്രമിക്കാം, പ്രതിജ്ഞാബദ്ധരാവാം. അങ്ങനെ ‘അങ്ങയുടെ രാജ്യം വരണമേ’ എന്ന യേശു പഠിപ്പിച്ച പ്രാര്‍ത്ഥന യാഥാര്‍ത്യമാക്കാന്‍ ഒത്തൊരുമിച്ചു ശ്രമിക്കാം.  


No comments: