Saturday, April 25, 2020

20.04.2020 Reflections...

*വിചിന്തനം: (തിങ്കൾ, 20/4/2020
Monday of the 2nd week of Eastertide )

യേശുവിനെ ഇല്ലാതാക്കാൻ ആഗ്രഹിച്ചതും അതിനുവേണ്ട പദ്ധതികൾ ആസൂത്രണം ചെയ്തതും പുരോഹിതവർഗ്ഗവും യഹൂദപ്രമാണിമാരുമാണ്. വധശിക്ഷ വിധിക്കാൻ അവർക്ക് അധികാരമില്ലാത്തതിനാൽ അവർ വിജാതിയ ഭരണകർത്താക്കളെ വശത്താക്കിയതാണ്. മരണാനന്തരവും യേശുശിഷ്യന്മാരെ വിരട്ടിയതും വിലക്കിയതുമൊക്കെ ഇപ്പറഞ്ഞ പുരോഹിദവർഗ്ഗവും അവരുടെ പാർശ്വവർത്തികളുമാണ്. എങ്കിൽ, ഇന്നത്തെ ആദ്യ വായനയിലെ 'വിജാതിയ' പരാമർശം സംശയിക്കപ്പെടേണ്ട ഒന്നാണ്. കൂടാതെ, 'കർത്താവേ, ... യേശുവിന്റെ നാമത്തിൽ രോഗശാന്തിയും അടയാളങ്ങളും അദ്‌ഭുതങ്ങളും സംഭവിക്കുന്നതിനായി അവിടുത്തെ കൈകൾ നീട്ടണമേ', എന്ന പ്രാർത്ഥനയും!

യേശുവിന്റെ എക്കാലത്തെയും പ്രതിയോഗികളായ ഫരിസേയപക്ഷത്തിലും ഉണ്ടായിരുന്നു സുമനസ്സുകൾ. അത്തരക്കാരിൽ ഒരുവനാണ് നിക്കോദേമോസ്. പക്ഷെ, പരസ്യമായി യേശുവിനെ കാണാനോ, കൂടെക്കൂടുവാനോ ഉള്ള തന്റേടം ഇല്ലെന്നു മാത്രം. ഇന്നുമുണ്ട് അത്തരക്കാർ!

ഇനി അവരുടെ സംഭാഷണത്തിലേക്കു വരാം. യേശു പ്രസംഗിച്ച ദൈവരാജ്യ പ്രവേശം 'വീണ്ടും ജനിക്കുന്നവർ'ക്കു മാത്രം എന്ന് അവിടുന്നു നിഷ്കർഷിക്കുന്നു. ഇത്, മാനസാന്തരമല്ലാതെ മറ്റൊന്നാവാൻ സാധ്യതയില്ല. 'ജലത്താലും ആത്മാവിനാലു' മുള്ള ജനനവും സുവിശേഷ രചയിതാക്കളുടെ, അവരുടെ സമൂഹത്തിലെ ചില രീതികളെ, ആചാരങ്ങളെ  ന്യായീകരിക്കാൻ വേണ്ടി ചേർത്തതാവാനാണ് ഏറെ സാധ്യത. വേണ്ടത് മാനസാന്തരവും അതിനനുയോജ്യമായ ജീവിതവും മാത്രമല്ലേ!

എന്നാൽ, ജീവിതത്തിനു പകരം ഏതാനും സ്ഥലത്തെ, സമയത്തെ ആചാരങ്ങളെ പ്രതിഷ്ഠിച്ചു സുവിശേഷാധിഷ്ഠിതവും, വലിയവില കൊടുക്കേണ്ടിവരുന്നതുമായ ജീവിതത്തിൽനിന്നും ഒളിച്ചോടാനുള്ള ശ്രമം അന്നേ ഉണ്ടായിരുന്നു എന്നത് വ്യക്തം.

നമുക്ക് ആചാരങ്ങൾക്കുപരി സുവിശേഷത്തെ ജീവിതമാക്കാൻ ശ്രമിക്കാം, അതിന് നല്കേണ്ടിവരുന്ന വില യേശുവിനെപ്പോലെ ധീരമായി നൽകി ഉയിർപ്പിനു, മഹത്വത്തിനു അർഹരാകാം.

ഇന്ന് തുടങ്ങുന്ന അടച്ചിടലിന്റെ ഇളവുകളെ യേശുശിഷ്യർക്കു അനുയോജ്യമായ  ഉത്തരവാദബോധത്തോടെ അനുഭവിച്ചു കരുതലോടെ ഇനിയുള്ള നാളുകളെ അതിജീവിക്കാം, കൊറോണയെയും.
ശുഭദിനം!

No comments: